ബെർലിൻ: ആഗോള പ്രതിസന്ധികൾക്കിടയിലും യൂറോപ്യൻ യൂണിയൻ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമേകി പുതിയ റിപ്പോർട്ട്. യൂറോ കറൻസി ഉപയോഗിക്കുന്ന 21 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോസോൺ സാമ്പത്തിക മേഖല 2026ന്റെ രണ്ടാം പാദത്തിൽ 0.4 ശതമാനം വളർച്ച കൈവരിച്ചു.
2025-ന്റെ ആദ്യ പാദത്തിന് ശേഷം യൂറോസോൺ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ത്രൈമാസ ജിഡിപി വളർച്ചയാണിത്.
വളർച്ചയിൽ അയർലൻഡ് മുന്നിൽ
അംഗരാജ്യങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് അയർലൻഡാണ്. 3.9 ശതമാനം എന്ന മികച്ച ത്രൈമാസ വളർച്ച നിരക്കാണ് അയർലൻഡ് നേടിയത്. 1.7 ശതമാനം വളർച്ചയുമായി ലിത്വാനിയ രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം, വൻകിട മൾട്ടിനാഷണൽ കമ്പനികളുടെ സാന്നിധ്യം കാരണം അയർലൻഡിന്റെ വളർച്ചാ നിരക്കുകളിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ സാധാരണയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഓസ്ട്രിയക്കും ബെൽജിയത്തിനും നിരാശ
പട്ടികയിൽ ഏറ്റവും പിന്നിൽ ഓസ്ട്രിയയും ബെൽജിയവുമാണ്. ഈ രണ്ടാം പാദത്തിൽ ഇരു രാജ്യങ്ങൾക്കും സാമ്പത്തിക വളർച്ചയൊന്നും തന്നെ രേഖപ്പെടുത്താൻ സാധിച്ചില്ല.
യുഎസ്-ഇറാൻ യുദ്ധത്തിനിടയിലും വൻകിട രാജ്യങ്ങൾ കട്ടയ്ക്ക്
യുഎസ്-ഇറാൻ യുദ്ധം ഉയർത്തിയ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും യൂറോപ്പിലെ വൻകിട സാമ്പത്തിക ശക്തികൾ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.
ജർമനി, ഫ്രാൻസ്, ഇറ്റലി: 0.2 ശതമാനം വീതം ശാന്തമായ വളർച്ച രേഖപ്പെടുത്തി.
സ്പെയിൻ: കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന മികച്ച പ്രകടനം ആവർത്തിച്ച് 0.7 ശതമാനം വളർച്ച കൈവരിച്ചു.
സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ച 0.2 ശതമാനം വളർച്ചയെ മറികടന്നാണ് ഈ മുന്നേറ്റം.
യൂറോപ്യൻ സ്ഥിതിവിവരക്കണക്ക് ഓഫീസായ യൂറോസ്റ്റാറ്റാണ് ഈ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടത്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
വർഷാന്തര വളർച്ചയിൽ വൻ മുന്നേറ്റം:
കഴിഞ്ഞ വർഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, യൂറോസോൺ മേഖലയിൽ ഒരു ശതമാനവും യൂറോപ്യൻ യൂണിയനിൽ ആകെ 1.2 ശതമാനവും സീസണിൽ അഡ്ജസ്റ്റ് ചെയ്ത സാമ്പത്തിക വളർച്ച രേഖപ്പെടുത്തി.
സ്പെയിൻ: കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന മികച്ച പ്രകടനം ആവർത്തിച്ച് 0.7 ശതമാനം വളർച്ച കൈവരിച്ചു.
ആഗോളതലത്തിൽ യുദ്ധവും പണപ്പെരുപ്പവും സൃഷ്ടിച്ച ആശങ്കകൾക്കിടയിലും യൂറോപ്യൻ സാമ്പത്തിക രംഗം തിരികെക്കയറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പുതിയ കണക്കുകൾ നൽകുന്നത്.